ന്യൂഡൽഹി :ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല. സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഏപ്രിൽ 18 വരെ നീട്ടി. നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡികാലാവധി പ്രത്യേക ജഡ്ജി കാവേരി ബവേജ നീട്ടുകയായിരുന്നു.
കേസിൽ ഇഡി അറസ്റ്റ് ചെയ്‌ത ആം ആദ്‌മി പാർടി എംപി സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ ഇല്ലാതെ ആറുമാസമായി സഞ്ജയ് സിങ് ജയിലിൽ ആണെന്നതും കോഴവാങ്ങിയ പണം കണ്ടെത്താനായിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് സമാനമായ രീതിയിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയിലാണ് ആം ആദ്‌മി പാർടി നേതാക്കൾ.