കൊച്ചി: ആലുവയിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കുകൾ കണ്ടെടുത്തു. റിയാസ് എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തോക്കുകളും പണവും കണ്ടെടുത്തത്. നാല് തോക്കുകളും എട്ടുലക്ഷത്തിലേറെ രൂപയുമുണ്ടായിരുന്നു.
ഇന്ന് രാവിലെ റേഞ്ച് ഡിഐജിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് റിയാസിന്റെ ആലുവ മാഞ്ഞാലിയിലുള്ള വീട്ടിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്. രണ്ട് റിവോൾവറുകൾ, രണ്ട് പിസ്റ്റളുകൾ, രണ്ട് കത്തികൾ, എട്ടുലക്ഷത്തിലധികം രൂപ എന്നിവയാണ് പിടിച്ചെടുത്തത്.
റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇയാൾക്ക് പെരുമ്പാവൂരിലടക്കമുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ നിലവിൽ കൊലപാതകക്കേസ് ഉൾപ്പെടെ പത്തിലേറെ കേസുകളുമുണ്ട്. റിയാസിനെ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. ലൈസൻസ് ഇല്ലാതെയാണ് ഇയാൾ തോക്ക് കൈവശം വച്ചതെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വിവരമുണ്ട്.