കാലിഫോർണിയ: നാലംഗ കുടുംബത്തിലെ നാല് വയസുള്ള ഇരട്ട ആൺ കുട്ടികൾ എങ്ങനെ മരിച്ചുവെന്ന് പോലീസ് വ്യക്തമാക്കിയില്ല. എന്നാൽ ഭർത്താവും ഭാര്യയും കുളിമുറിയിൽ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പോലീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കുളിമുറിയിൽ നിന്ന് 9 എംഎം പിസ്റ്റളും ലോഡ് ചെയ്ത മാഗസിനും കണ്ടെടുത്തു.കൊല്ലം ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 12 തിങ്കളാഴ്ച, രാവിലെ 9:13 ന്, ക്ഷേമ പരിശോധനക്കായാണ് (വെൽഫെയർ ചെക്ക്) പോലീസ് എത്തിയത്. ആരാണ് അതിനു അവരോടു ആവശ്യപ്പെട്ടതെന്നു വ്യക്തമല്ല.അലമേഡ ഡി ലാസ് പുൾഗാസിൻ്റെ 4100 ബ്ലോക്കിലെ വീട്ടിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അവർ വീടിൻ്റെ ചുറ്റും തിരച്ചിൽ നടത്തി. എന്നാൽ ആരും വീട്ടിൽ പുറത്തു നിന്ന് ബലമായി പ്രവേശിച്ചതിൻ്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. പൂട്ടിയിട്ടില്ലാത്ത ജനൽ വഴി ഉദ്യോഗസ്ഥർ വീട്ടിൽ പ്രവേശിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെതുകയായിരുന്നു. രണ്ട് കുട്ടികളെയും കിടപ്പുമുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത് . ഇവരുടെ മരണകാരണം ഇപ്പോഴും അന്വേഷണത്തിലാണ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ഏറ്റെടുത്തു. സാൻ മാറ്റിയോ കൗണ്ടി ക്രൈം ലാബ് എത്തി തെളിവെടുപ്പിൽ സഹായിച്ചു. സാൻ മാറ്റിയോ കൗണ്ടി കൊറോണർ നാല് മൃതദേഹങ്ങളും കസ്റ്റഡിയിലെടുത്തു, ഓരോ വ്യക്തിയെയും തിരിച്ചറിയാനും അടുത്ത ബന്ധുക്കളെ അറിയിക്കാനും പ്രവർത്തിക്കുന്നു.സംഭവത്തിന് ഉത്തരവാദിയായ വ്യക്തി വീടിനുള്ളിൽ ഉണ്ടെന്ന് ഉറപ്പുള്ളതിനാൽ ഇത് പൊതുജനങ്ങൾക്ക് ഒരു അപകടവുമില്ലാത്ത ഒറ്റപ്പെട്ട സംഭവമായി തോന്നുന്നു. സാംഭവത്തിന്റെ കാരണം അന്വേഷിക്കുന്നതായും പോലീസ് വ്യക്തമാക്കി.കാർബൺ മോണോക്സൈഡ് ശ്വസിച്ചതാകാം കാരണമെന്ന് നാട്ടിലുള്ളവർ കരുതിയിരുന്നു കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ–ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരികെ വന്നതെന്ന് മനോരമ റിപ്പോർട്ടിൽ പറയുന്നു. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയശേഷം വാട്സാപ് മെസേജ് ഇരുവർക്കും അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.