ന്യൂഡല്‍ഹി: മുന്‍മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ കുറ്റപത്രം റദ്ദാക്കരുതെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കുറ്റപത്രം റദ്ദാക്കിയാല്‍ അത് നീതിനിഷേധമാകും. ആന്റണി രാജുവിനെതിരായ ആരോപണം ഗുരുതരമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.ആന്റണി രാജുവിന്റെ ഹര്‍ജി തള്ളണമെന്നും വിചാരണ അനുവദിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്. ആന്റണി രാജു കുറ്റകൃത്യം ചെയ്തുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കേസ് പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സത്യവാങ്മൂലം നല്‍കണമെന്ന് കോടതി കേരളത്തോട് നിര്‍ദേശിച്ചിരുന്നു. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ആന്റണി രാജു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990 ഏപ്രിലില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. കേസില്‍ മന്ത്രി ആന്റണി രാജു ഒന്നാം പ്രതിയും കോടതി ജീവനക്കാരനായ ജോസ് രണ്ടാം പ്രതിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here