ചെന്നൈ: മുത്താപ്പുതുപ്പെട്ടിയിൽ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി മോഷണം നടത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. രാജസ്ഥാൻ സ്വദേശി നാഗേഷാണ് അറസ്റ്റിലായത്. മുത്താപ്പുതുപ്പെട്ടിയിലെ ഒരു ഹാർഡ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന. മോഷണശ്രമത്തിന്റെ ഭാഗമായാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.എരുമേലി സ്വദേശികളായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സമീപ ദിവസങ്ങളിൽ മുത്താപ്പുതുപ്പെട്ടിയിൽ നിരവധി മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അവരാണോ ഇതിനുപിന്നിലെന്നുളള അന്വേഷണവും നടന്നുവരികയാണ്.