അരുവിത്തുറ: വിശുദ്ധ ഗീർവർഗീസ് സഹദായുടെ തിരുനാളിന് പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി. മുത്തുക്കുടകളാലും കൊടി തോരണങ്ങളാലും വൈദ്യുത ദീപങ്ങളാലും പള്ളിയും പരിസരവും പ്രദക്ഷിണ വീഥികളും വർണാഭമായി.നാളെ വൈകുന്നേരം 5.45ന് കൊടിയേറും. ആറിനു പുറത്തു നമസ്കാരം. തുടർന്ന് 6.30ന് 101 പൊൻകുരിശുമേന്തി വടക്കേക്കര കുരിശുപള്ളിയിലേക്ക് നഗരപ്രദക്ഷിണം.പള്ളിയിൽനിന്ന് ഈരാറ്റുപേട്ട ടൗണിലൂടെ വടക്കേക്കര കുരിശുപള്ളിയിൽ എത്തി തിരിച്ച് പള്ളിയിൽ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം ക്രമീകരിച്ചിരിക്കുന്നത്. നഗര പ്രദക്ഷിണത്തിൽ ഇടവക ജനങ്ങളോടൊപ്പം സമീപ ഇടവകകളിൽനിന്നും വിശ്വാസ സമൂഹം പങ്കെടുക്കും.ദൈവിക വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്നതിനും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നതിനും വേണ്ടിയാണ് നഗരപ്രദക്ഷിണം സംഘടിപ്പിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയുടെ സഹകരണവും മുനിസിപ്പൽ അധികൃതരുടെ സഹായവും സാന്നിധ്യവും നഗര പ്രദക്ഷിണത്തിന്റെ സുഗമമായ നടത്തിപ്പിനുണ്ട്. 23, 24, 25 തീയതികളിലാണ് തിരുനാൾ ആഘോഷം.23ന് രാവിലെ 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. 10 ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാനയും ഉച്ചകഴിഞ്ഞ് 4.30 ന് സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വിശുദ്ധ കുർബാനയും അർപ്പിക്കും. ആറിന് തിരുനാൾ പ്രദക്ഷിണം.പ്രധാന തിരുനാൾ ദിനമായ 24ന് രാവിലെ എട്ടിന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും. 10.30 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ. തുടർന്ന് പകൽ പ്രദക്ഷിണം.25 ന് ഇടവകക്കാരുടെ തിരുനാൾ. രാത്രി ഏഴിന് തിരുസ്വരുപ പുനഃപ്രതിഷ്ഠ. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30 നും 6.45 നും എട്ടിനും 9.15നും 10.30നും 12 നും 1.30 നും 2.45 നും നാലിനും 5.30നും വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. മേയ് രണ്ടിന് തിരുനാൾ സമാപിക്കും.തീർഥാടകരുടെ വാഹനങ്ങൾക്ക് പള്ളി മൈതാനം, സെന്റ് ജോർജ് ഹയർ സെക്കൻഡറി, ഹൈസ്കൂൾ മൈതാനം, കുറ്റിയാനിപ്പറമ്പ് എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.