ബംഗളൂരു: ഇന്ത്യൻ ഓപ്പൺ ജമ്പ്സ് മീറ്റിൽ കേരളത്തിന് നാല് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും.വനിതകളുടെ ലോങ്ജമ്പിൽ നയന ജയിംസും ഹൈജമ്പിൽ ആതിര സോമരാജും സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ ലോങ്‌ജമ്പിൽ മുഹമ്മദ് അനീസിനാണ് സ്വർണം. ട്രിപ്പിൾജമ്പിൽ അബ്‌ദുള്ള അബൂബക്കറും പൊന്നണിഞ്ഞു. ബംഗളൂരുവിലെ അഞ്‌ജു ബോബി ജോർജ് ഹൈ പെർഫോമൻസ് സെന്ററിൽ നടന്ന മീറ്റിൽ ആർക്കും ഒളിമ്പിക്‌സ് യോഗ്യതാ മാർക്ക് മറികടക്കാനായില്ല.
ലോങ്‌ജമ്പിൽ അഞ്‌ജുവിന്റെ ശിഷ്യ ശൈലി സിങ്ങിനെ മറികടന്നായിരുന്നു നയനയുടെ കുതിപ്പ്. 6.67 മീറ്ററാണ് ചാടിയത്. ശൈലി 6.40 മീറ്ററിൽ രണ്ടാമതായി. രണ്ടാംചാട്ടത്തിലാണ് നയന മികച്ച ദൂരം കണ്ടത്. 6.86 മീറ്ററാണ് ഒളിമ്പിക്‌സ് യോഗ്യതാ മാർക്ക്. ഹൈജമ്പിൽ 1.76 മീറ്ററിലായിരുന്നു നേട്ടം. പോൾവോൾട്ടിൽ മരിയ ജയ്‌സൺ (3.80) വെള്ളി നേടി. തമിഴ്‌നാടിന്റെ പവിത്ര വെങ്കിടേഷ് (4.15) ഒന്നാമതെത്തി. ട്രിപ്പിൾജമ്പിൽ എൻ വി ഷീന (3.18) വെങ്കലം സ്വന്തമാക്കി.
പുരുഷന്മാരുടെ ലോങ്‌ജമ്പിൽ 7.94 മീറ്റർ ചാടിയായിരുന്നു അനീസിന്റെ നേട്ടം. ട്രിപ്പിൾജമ്പിൽ അബ്‌ദുള്ളയുടെ ചാട്ടം 16.76 മീറ്ററായിരുന്നു. 16.45 മീറ്ററിൽ കേരളത്തിന്റെതന്നെ എൽദോസ് പോൾ രണ്ടാമതെത്തി.