കൽപറ്റ: പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കോടതി ശിക്ഷിച്ച സർക്കാർ ഡോക്ടറെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എൽ.ഡി സ്ക്രീനിങ് ചുമതലയിൽനിന്ന് നീക്കി. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധൻ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് (36) ഡി.എം.ഒ ഡോ. പി. ദിനേഷ് കഴിഞ്ഞ രണ്ട്, മൂന്ന് തീയതികളിലെ ചുമതലയിൽനിന്ന് മാറ്റിയത്.
ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷിച്ച ഡോക്ടറെത്തന്നെ വീണ്ടും കുട്ടികളെ പരിശോധിക്കാനുള്ള ചുമതല ഏൽപിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ്, ക്യാമ്പ് നടക്കുന്ന കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലേക്കും കെ.എസ്.യു ഡോക്ടറുടെ വീട്ടിലേക്കും മാർച്ച് നടത്തി പ്രതിഷേധിച്ചിരുന്നു.
ലൈംഗികാതിക്രമ കേസിൽ കോടതി ശിക്ഷിച്ച ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെതിരെ നടപടി ആവശ്യപ്പെട്ട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിമൻ ജസ്റ്റിസ് മൂവ്മെന്റും മാർച്ച് നടത്തിയിരുന്നു. രണ്ടു വർഷം തടവും 20,000 പിഴയുമാണ് ജനുവരി 25ന് കൽപറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി പി. നിജേഷ് കുമാർ ശിക്ഷിച്ചത്.