രാജകുമാരി: ചിന്നാർ വന്യജീവി സങ്കേതത്തിൽ അപൂർവമായി മാത്രം കാണാറുള്ള കാട്ടുരാചുക്കിനെ കണ്ടെത്തി. മാങ്ങാത്തൊട്ടി സ്വദേശിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ പി.എസ്. ദിനീഷ് മോനാണ് ചിത്രം പകർത്തിയത്.കഴിഞ്ഞ ദിവസം മറയൂർ-ചിന്നാർ പാതയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപൂർവയിനത്തിൽപ്പെട്ട ഈ പക്ഷിയെ ശ്രദ്ധയിൽപ്പെട്ടത്. വനത്തിനുള്ളിലെ മരക്കൊമ്പിൽ കണ്ടെത്തിയ ഈ പക്ഷിയെ വളരെ ശ്രമകരമായാണ് ദിനീഷ് മോൻ ക്യാമറയിൽ പകർത്തിയത്.
ചാരം കലർന്ന തവിട്ടു നിറമാണ് ഇതിനുള്ളത്. ഇത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടുന്ന ഇനമല്ല. ശരീരത്തിൽ കുറുകെ കറുത്തതും വെളുത്തതുമായ അടയാളങ്ങൾ ഉണ്ട്. ഇവയുടെ തൂവലുകൾ മരത്തിന്റെ പുറംതൊലി, ഉണങ്ങിയ ഇലകൾ എന്നിവയോട് സാമ്യം ഉള്ളതാണ്. കഴുത്തിൽ വെള്ള വരയും വായ്ക്ക് ചുറ്റും കുറ്റി രോമവും ധാരാളവുമുണ്ട്.
21 മുതൽ 30 സെന്റീമീറ്റർ വരെ നീളമുള്ള ഇവ വൈകുന്നേരം മുതൽ പുലർച്ച വരെ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു ഇനമാണ്. വനമേഖലയുടെ അതിർത്തികളിലും കുറ്റിക്കാടുകളിലുമാണ് ഇവ സാധാരണയായി ചേക്കേറാറുള്ളത്.ജനുവരി മുതൽ മാർച്ച് വരെയാണ് ഇവയുടെ മുട്ടയിടൽ കാലം. ആണും പെണ്ണും മാറിമാറി അടയിരിക്കുന്നത് ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. കെപ്രിമുൾഗസ് ഇൻഡികസ് എന്ന ശാസ്ത്രനാമമുള്ള ഈ പക്ഷി ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും കണ്ടുവരുന്നുണ്ട്.