കൽപറ്റ ∙ നഗരത്തെ ആശങ്കയിലാഴ്ത്തി വീണ്ടും കാട്ടുപോത്തിറങ്ങി. ഇന്നലെ രാവിലെ കൽപറ്റ അയ്യപ്പക്ഷേത്രത്തിന് സമീപത്താണു കാട്ടുപോത്തിറങ്ങിയത്. മേപ്പാടി റോഡിൽ നിന്ന് ഓടിയെത്തിയ കാട്ടുപോത്ത് ജനമൈത്രി ട്രാഫിക് ജംക്‌ഷനിൽ അൽപനേരം നിലയുറപ്പിച്ചു. പിന്നീട് ജനമൈത്രി പാർക്കിനുള്ളിലേക്ക് കയറി. വിവരമറിഞ്ഞ് കൽപറ്റ പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. കാട്ടുപോത്തിനെ കണ്ട് വാഹനങ്ങൾ നിർത്തിയതോടെ ഗതാഗത തടസ്സവുമുണ്ടായി. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തുരത്താൻ ശ്രമിച്ചതോടെ കാട്ടുപോത്ത് ബൈപാസിലെ ലോറി സ്റ്റാൻഡിലേക്ക് കയറി പിൻവശത്തെ തോട്ടത്തിലേക്ക് കടന്നു.തുടർന്ന് വനംവകുപ്പ് കാട്ടുപോത്തിനെ സമീപത്തെ വനമേഖലയിലേക്കു തുരത്തി.