തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്.എല്‍.വി രാമകൃഷ്ണനെതിരേ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കാനുള്ള സൗന്ദര്യമില്ലെന്നും യുട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ സത്യഭാമ പറഞ്ഞു.മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന് ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല.
തന്റെ അഭിപ്രായത്തില്‍ ആണ്പിള്ളേര്ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ. ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം.
സത്യഭാമയുടെ പരാമര്‍ശം വിവാദമായതോടെ സാമൂഹികമാധ്യമങ്ങളില്‍ അടക്കം രാമകൃഷ്ണന് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.സത്യഭാമയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ആര്.എല്‍.വി രാമകൃഷ്ണന് പ്രതികരിച്ചു. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തിന്റെയും കുലത്തിന്റെയും പേരില്‍ താൻ അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.