വാഷിങ്ടണ്‍: യുഎസില്‍ ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ് സെനറ്റ് പാസാക്കി. പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമായി മാറും. അദ്ദേഹത്തിന് വേണമെങ്കില്‍ അതില്‍ നിന്ന് പിന്‍മാറാമെങ്കിലും അതുണ്ടാവില്ലെന്ന സൂചന ബൈഡന്‍ നല്‍കിക്കഴിഞ്ഞു. 18 നെതിരെ 79 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ ബാസാക്കിയത്. ടിക് ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ്പ്ലാറ്റ്‌ഫോമിലെ ഒഹരികള്‍ ഒമ്പത് മാസത്തിനുള്ളില്‍ വില്‍ക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. അല്ലാത്തപക്ഷം യുഎസില്‍ ടിക് ടോക്ക് ബ്ലോക്ക് ചെയ്യപ്പെടും.

യുഎസില്‍ 17 കോടി ഉപഭോക്താക്കളുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. ടിക് ടോക്കിന്റെ ചൈനീസ് ബന്ധമാണ് യുഎസില്‍ ആശങ്കയ്ക്കിടയാക്കുന്നത്. പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ ടിക് ടോക്ക് വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സ് നിര്‍ബന്ധിതരാവും. എന്നാല്‍ ചൈനീസ് അധികൃതരുടെ അനുമതിയില്ലാതെ ബൈറ്റ്ഡാന്‍സ് അങ്ങനെ ഒരു നീക്കം നടത്തില്ല. ചൈന അത് എതിര്‍ക്കാനാണ് സാധ്യത.

യുക്രെയ്ന്‍, ഇസ്രായേല്‍, തായ്വാന്‍, ഇന്‍ഡോ-പസഫിക് മേഖലയിലെ യുഎസിന്റെ മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് സൈനിക സഹായം നല്‍കുന്നതുള്‍പ്പടെയുള്ള നാല് ബില്ലുകളുടെ പാക്കേജിനൊപ്പമാണ് യുഎസ് സെനറ്റ് ടിക് ടോക്കിനെതിരായ ബില്ലും പാസാക്കിയത്.ചൈനീസ് നിയന്ത്രണത്തിലുള്ള ആപ്പാണ് ടിക് ടോക്ക് എന്നാണ് യുഎസ് അധികൃതരുടെ വാദം. എന്നാല്‍ ടിക് ടോക്ക് ഇത് ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്. ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റേയോ ഏജന്റല്ല ബൈറ്റ്ഡാന്‍സ് എന്നും തങ്ങള്‍ ഒരു ചൈനീസ് കമ്പനിയല്ല ആഗോള നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് 60 ശതമാനം നിക്ഷേപമുള്ള സ്ഥാപനമാണെന്നും ബൈറ്റ്ഡാന്‍സ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here