എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പൊതുജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കാനുള്ള പബ്ലിക് ഹിയറിംഗ് ഏപ്രിൽ 15ന് എരുമേലി അസംപ്ഷന്‍ പാരിഷ് ഹാളില്‍ 11.30ന് നടത്തും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഹിയറിംഗ് നടത്തുന്നത്.നാട്ടുകാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കും. നിര്‍മാണ അനുമതിക്ക് ഈ റിപ്പോര്‍ട്ട് പ്രധാന ഘടകമാണ്. 3.34 ലക്ഷം റബര്‍ മരങ്ങള്‍ ഉള്‍പ്പെടെ 3.58 ലക്ഷം മരങ്ങളാണ് മുറിച്ചുമാറ്റേണ്ടിവരിക. ഇവിടത്തെ ഹരിതകവചം ഇല്ലാതാകുന്ന സാഹചര്യത്തില്‍ പകരം 856 ഏക്കറില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കും. നിര്‍മാണത്തിലേക്ക് 2569.59 ഏക്കര്‍ നിരപ്പാക്കേണ്ടിവരും.അവശിഷ്ടങ്ങള്‍ എവിടേക്കു മാറ്റും, എങ്ങനെ സംസ്കരിക്കും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം. നിര്‍മാണ വേളയിലും പിന്നീടും മണിമലയാര്‍ വറ്റുന്ന സാഹചര്യത്തില്‍ പകരം ജലസാധ്യത, പുതിയ ഗതാഗത സംവിധാനം തുടങ്ങിയവയ്ക്കും പരിഹാരമുണ്ടാകും.എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ 221 കുടുംബങ്ങളിലായി 875 പേരും പുറത്ത് 162 വീടുകളിലായി 1441 പേരും താമസിക്കുന്നു. 149 വീടുകള്‍ ഏറ്റെടുക്കണം. 117 കിണറുകള്‍ നികത്തേണ്ടിവരും. വിവിധ വിഭാഗങ്ങളുടെ ആറ് ആരാധനാലയങ്ങള്‍ ഏറ്റെടുക്കണം.