കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം വിളവെടുപ്പ് കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി കറുത്ത പൊന്നിന്റെ വില ഉയരുന്നു. കിലോയ്ക്ക് 490 ൽ താഴെയായിരുന്നത് ഇപ്പോൾ 512 രൂപയായി. കിലോഗ്രാമിന് ശരാശരി 22 രൂപയുടെ വർദ്ധനയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായത്. ഗുണമേന്മയനുസരിച്ച് 510 മുതൽ 520 രൂപ വരെ ഒരു കിലോഗ്രാമിന് ലഭിക്കുന്നുണ്ട്. ദിനംപ്രതി 10 മുതൽ 15 രൂപ വരെ വിലക്കയറ്റമാണുണ്ടാകുന്നത്. ചേട്ടന് 527ഉം, വയനാടന് 537മാണ് നിലവിലെ വില. അന്താരാഷ്ട്രതലത്തിൽ റംസാൻ, വിഷു വിപണി സജീവമാകുന്നതോടെ കുരുമുളക് വില 600 കടക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
മാസങ്ങൾക്ക് മുമ്പ് കുരുമുളക് വില കുത്തനെയിടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. വിലയിടിഞ്ഞ് കിലോയ്ക്ക് 450വരെ എത്തിയിരുന്നു. ജനുവരിയിൽ കിലോയ്ക്ക് 550ഉം ഫെബ്രുവരിയിൽ 500ഉം ആയിരുന്നു. വിളവെടുപ്പുകാലത്തു തന്നെ കുരുമുളകിന്റെ വിലയിടിഞ്ഞത് ചെറുകിട കർഷകരെയാണ് കൂടുതലായും ബാധിച്ചത്. മോഹവിലയ്ക്ക് കുരുമുളക് വാങ്ങി സ്‌റ്റോക്ക് ചെയ്ത വ്യാപാരികളും അതോടെ വെട്ടിലായി.
സംസ്ഥാനത്ത് ഈ വർഷത്തെ കുരുമുളക് വിളവെടുപ്പ് പൂർത്തിയായതും ഉത്പ്പാദനമേഖലയിൽനിന്ന് മുഖ്യ വിപണിയിലേക്കുള്ള ചരക്കുവരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണമെന്ന് കർഷകർ പറയുന്നു. ഈസ്റ്റർ വേളയിൽ ചരക്ക് പ്രവാഹം അന്തർസംസ്ഥാന വാങ്ങലുകാർ പ്രതീക്ഷിച്ചെങ്കിലും അത് സംഭവിക്കാഞ്ഞതിനാൽ ഉത്പ്പന്ന വില ക്വിന്റലിന് 2400 രൂപ പോയവാരം ഉയർന്നു.