കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ സ്ഥലംമാറ്റപ്പെട്ട നഴ്സിംഗ് ഓഫീസർ പി.ബി. അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയില്‍ തിരികെ കയരാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത ഹര്‍ജി നല്‍കിയത്. ജസ്റ്റീസ് മുഹമ്മദ് മുഷ്താഖും ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റിയ അനിതക്ക് കോഴിക്കോടുതന്നെ നിയമനം നൽകണമെന്ന് മാർച്ച് ഒന്നിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് ഹാജരാക്കിയിട്ടും നിയമനം നൽകിയില്ലെന്നാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ഒന്നാം എതിർകക്ഷിയാക്കി ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിൽ പറയുന്നത്.ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറും ഉത്തരവിട്ടിട്ടില്ലാത്തതിനാൽ നിയമനം നൽകാനാകില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചെന്നാണ് ഹർജിയിൽ വിശദീകരിക്കുന്നത്.