കൊച്ചി: മസാല ബോണ്ട് കേസിൽ ഹാജരാകുന്ന ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുദ്ധിമുട്ടിക്കുകയാണെന്ന് കിഫ്ബി. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ഹൈകോടതിയിലാണ് കിഫ്ബി ഇക്കാര്യം വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥരെ പല തവണ വിളിച്ചു വരുത്തുന്ന സാഹചര്യമുണ്ടായി. രേഖകളുടെ മുദ്രവച്ച പകർപ്പ് തന്നെ നൽകണമെന്ന് ഇ.ഡി. വാശി പിടിക്കുകയാണ്. സ്ത്രീകൾ അടക്കമുള്ള ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയാണെന്നും കിഫ്ബി വ്യക്തമാക്കി.അന്വേഷണവുമായി കിഫ്ബി ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ആറു തവണ നോട്ടീസ് പുറപ്പെടുവിച്ചു. എന്നാൽ, അന്വേഷണവുമായി ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ല. അന്വേഷണം നിർത്തിവെപ്പിക്കാനുള്ള ശ്രമമുണ്ട്.
ഇ.ഡി. സമൻസിനെ എന്തിനാണ് എല്ലാവരും പേടിക്കുന്നതെന്ന് ഹൈകോടതി ചോദിച്ചു. പ്രാഥമിക അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. പ്രാഥമിക അന്വേഷണം നിർത്തിവെക്കണമെന്ന് കോടതിയെ കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണോ ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.ഇ.ഡി. സമൻസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈകോടതി ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.