തിരുവനന്തപുരം: തലസ്ഥാനത്തിന്റെ റേഡിയോ ശീലങ്ങൾക്ക് പുതിയ ഭാവങ്ങൾ പകർന്ന ആകാശവാണി 75ാം വർഷത്തിലേക്ക്. ഒരുവർഷം നീളുന്ന ആഘോഷപരിപാടിയുടെ ഉദ്ഘാടനം സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഏപ്രിൽ ഒന്നിന് ഉദ്ഘാടനം ചെയ്യും.
1937 സെപ്റ്റംബർ 30നാണ് തിരുവിതാംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു റേഡിയോ സ്റ്റേഷൻ ആരംഭിക്കാൻ അനുമതി ലഭിച്ചത്. 1943 മാർച്ച് 12ന് അന്നത്തെ തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയായിരുന്നു ആദ്യ റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്ന് അഞ്ച് കിലോവാട്ട് ശക്തി മാത്രമുണ്ടായിരുന്ന മീഡിയം വേവ് ട്രാൻസ്മിറ്റർ കുളത്തൂരിൽ സ്ഥാപിച്ചു. നിലയത്തിന്റെ സ്റ്റുഡിയോ പഴയ എം.എൽ.എ ക്വാർട്ടേഴ്സിലായിരുന്നു.അക്കാലത്ത് വെള്ളിയാഴ്ചകളിൽ രണ്ടുമണിക്കൂർ സമയത്തേക്കുമാത്രമായിരുന്നു പ്രക്ഷേപണം. പിന്നീട്, ആഴ്ചയിൽ നാല് ദിവസങ്ങളായി വർധിപ്പിച്ചു.
1950 ഏപ്രിൽ ഒന്ന് തൊട്ട് ട്രാവൻകൂർ ബ്രോഡ്കാസ്റ്റിങ് സ്റ്റേഷൻ ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായി. ഇപ്പോൾ പ്രസാർഭാരതി എന്ന സ്വതന്ത്ര സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലാണ് ആകാശവാണിയും സഹോദരസ്ഥാപനമായ ദൂരദർശനും.