കാഞ്ഞിരപ്പള്ളി: പള്ളിയിലെ ശുശ്രൂയ്ഷക്കിടെ അള്‍ത്താര ബാലന്‍ കുഴഞ്ഞുവീണ് മരിച്ചു. ആനക്കല്ല് നെല്ലാകുന്നിൽ പോള്‍ ജോസഫിന്റെ മകന്‍ മിലന്‍ പോള്‍ (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആനക്കല്ല് സെയ്ന്റ് ആന്റണീസ് പള്ളിയിലെ കുർബാനയ്ക്കിടെയാണ് സംഭവം. .മാതാപിതാക്കൾക്കൊപ്പം രാവിലെ കുർബാനയിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു മിലൻ. ദേവാലയത്തിൽ അൾത്താര ബാലനായി വൈദികനൊപ്പം ദിവ്യബലിയിൽ ശുശ്രൂഷ ചെയ്യവേ, മാതാപിതാക്കളുടെ മുൻപിൽ കുഴഞ്ഞു വീഴുകയായാരുന്നു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയപ്പോൾ മിലൻ കണ്ണ് തുറക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. പെട്ടെന്ന് അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ അമ്മയുടെ മടിയിൽ കിടന്ന് മരണപെടുകയായിരുന്നു . ഹൃദയത്തിന്റെ വാൽവ് ചുരുങ്ങി പോയതാണ് മരണ കാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ആനക്കല്ല് സെയ്ന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൃതശരീരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെ. ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കൊണ്ടുവരും. അതിന് ശേഷം മൃതശരീരം ഭവനത്തിലേക്ക് കൊണ്ടു പോകും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13-02-2024) രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിക്കും.പിതാവ് ആനക്കല്ല് നരിവേലി നെല്ലാക്കുന്നേൽ പോൾ കാളകെട്ടി ഗവൺമെൻറ് സ്കൂൾ അധ്യാപകൻ. മാതാവ് സോണി മാത്യൂ കാഞ്ഞിരപ്പള്ളി മൈലാടുംപാറ കുടുംബാംഗം.