ബംഗലുരു: ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ കര്‍ണാടകാ എംപി പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനും പാര്‍ലമെന്റംഗവുമാണ് പ്രജ്വല്‍. അതിനിടയില്‍ സംഭവത്തില്‍ ദേശീയ വനിതാകമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ്. ഇതുവരെ എടുത്ത നടപടികളുടെ വിവരം ആവശ്യപ്പെട്ട് കര്‍ണാടകാ ഡിജിപിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.3000 ലധികം പീഡനദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഇതിലുണ്ട്. വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതിനിടയില്‍ പീഡനദൃശ്യങ്ങള്‍ കൈമാറിയത് താനാണെന്ന് പ്രജ്വലിന്റെ മുന്‍ ഡ്രൈവര്‍ വെളിപ്പെടുത്തി. പ്രജ്വലിന്റെ ഐഫോണില്‍ നിന്നും ദൃശ്യങ്ങള്‍ എയര്‍ ഡ്രോപ് ചെയ്ത് എടുക്കുകയായിരുന്നു എന്നും അത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദേവ രാജ ഗൗഡയ്ക്ക് അയച്ചു കൊടുത്തതായും കാര്‍ത്തിക്ക് റെഡ്ഡി വെളിപ്പെടുത്തി. ദൃശ്യങ്ങള്‍ നൂറുകണക്കിന് ആള്‍ക്കാരിലേക്കാണ് എത്തിയിരിക്കുന്നത്.വീഡിയോ പുറത്തുവന്നതോടെ പ്രജ്വലിനെ അമ്മാവന്‍ എച്ച്.ഡി. കുമാരസ്വാമിയും ഉപേക്ഷിക്കുന്ന നിലയിലാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പ്രജ്വല് രേവണ്ണ ഉള്‍പ്പെടെ ആരെയും സംരക്ഷിക്കില്ലെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കുമാരസ്വാമി പറഞ്ഞു. വീഡിയോ ജെഡിഎസ് ബിജെപി ബന്ധത്തെയും ബാധിച്ചിരിക്കുകയാണ്. ഇരകളാക്കപ്പെട്ടവര്‍ക്കൊപ്പമാണ് പാര്‍ട്ടി നില്‍ക്കുകയെന്നും പറഞ്ഞു. അതേസമയം തന്നെ വീഡിയോ വിവാദം ഞങ്ങളുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്ന് കുമാരസ്വാമി ആരോപിച്ചു.ഹാസൻ മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംപിയായ പ്രജ്വല് രേവണ്ണയ്ക്കും പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രജ്വല് രേവണ്ണയുടെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടന്നതിന് തൊട്ടുപിന്നാലെയാണ് പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രജ്വല് രേവണ്ണയ്‌ക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഒരു സ്ത്രീ പോലീസ് കേസ് ഫയൽ ചെയ്തത്. 2019 നും 2022 നും ഇടയിൽ താൻ ഒന്നിലധികം തവണ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി അവർ ആരോപിച്ചു. മകളോട് വീഡിയോ കോളിലൂടെ മോശമായി പെരുമാറിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിക്കാരി വാദിച്ചു.