മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി മുംബൈയുടെ വാലറ്റക്കാർ. പത്താമനും പതിനൊന്നാമനും സെഞ്ചുറി നേടുകയെന്ന അപൂർവ നേട്ടമാണ് മുംബൈ താരങ്ങളായ തനുഷ് കോട്യാനും തുഷാര്‍ ദേശ്പാണ്ഡെയും സ്വന്തമാക്കിയത്.രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പതിനൊന്നാമനായി ഇറങ്ങുന്ന ബാറ്റര്‍ സെഞ്ചുറി നേടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ കഴിഞ്ഞ 78 വര്‍ഷത്തിനിടെ ആദ്യമായാണ് പത്താമതും പതിനൊന്നാമതും ഇറങ്ങുന്ന ബാറ്റര്‍മാര്‍ സെഞ്ചുറി നേടുന്നത്. 1946ല്‍ ചന്ദു സര്‍വാതെയും ഷുതെ ബാനര്‍ജിയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലിൽ ബറോഡയ്ക്കെതിരേയായിരുന്നു ഇരുവരുടെയും പ്രകടനം. പത്താംവിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേർത്തത് 232 റണ്‍സാണ്. രണ്ടാം ഇന്നിംഗ്സില്‍ മുംബൈ ഒമ്പതിന് 337 റൺസ് എന്ന നിലയിൽ നില്ക്കുമ്പോൾ ക്രീസിൽ ഒന്നിച്ച ഇരുവരും സ്കോർ 569 റൺസിലെത്തിച്ചാണ് പിരിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ മുംബൈയുടെ 384 റൺസിനെതിരേ ബറോഡ 348 റണ്‍സിന് പുറത്തായിരുന്നു.
തുഷാര്‍ ദേശ്പാണ്ഡെ 129 പന്തില്‍ എട്ടു സിക്സറും 10 ബൗണ്ടറികളുമുൾപ്പെടെ 123 റണ്‍സെടുത്തപ്പോൾ 129 പന്തില്‍ നാലു സിക്സറും 10 ബൗണ്ടറികളുമുൾപ്പെടെ 120 റണ്‍സുമായി തനുഷ് കോട്യാൻ പുറത്താകാതെ നിന്നു. ഇരുവർക്കും പുറമേ ഓപ്പണർ ഹർദിക് തമോറയും മുംബൈ നിരയിൽ സെഞ്ചുറി നേടിയിരുന്നു. 607 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് മുംബൈ ബറോഡയ്ക്കു മുന്നിൽ വച്ചത്.