തിരുവനന്തപുരം: ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷാചുമതല കേന്ദ്രസർക്കാർ സിആർപിഎഫിനു കൈമാറി. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെതന്നെ സിആർപിഎഫ് രാജ്ഭവനിലെത്തി സുരക്ഷാ ചുമതല ഏറ്റെടുത്തു.
നിലവിൽ സെഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്കുള്ളത്. കേരള പോലീസിനു പകരം ഇനി മുതൽ കേന്ദ്ര ഏജൻസിയായ സിആർപിഎഫ് ആയിരിക്കും ചുമതല നിർവഹിക്കുന്നത്. സിആർപിഎഫിന്റെ അറുപതോളം സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും ഗവർണർക്കു സുരക്ഷയൊരുക്കുക. ഇതിൽ പത്തു കമാൻഡോകളും ഉൾപ്പെടും. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഗവർണറുടെ വാഹനവ്യൂഹത്തിലുണ്ടാകും.
നിലമേലിൽ ഗവർണർ വഴിയരികിലിരുന്നു പ്രതിഷേധിച്ചപ്പോൾത്തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഗവർണറെ വിളിച്ച് കാര്യങ്ങൾ തിരക്കി. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് രാജ്ഭവൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു റിപ്പോർട്ട് നല്കും.
കേന്ദ്രസുരക്ഷ ആവശ്യപ്പെട്ടിട്ടില്ല: ഗവർണർ
തിരുവനന്തപുരം: കേന്ദ്രസുരക്ഷ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ്. തന്റെ ജോലി കേന്ദ്രസർക്കാരിനെ സംസ്ഥാനത്തെ സാഹചര്യം അറിയിക്കലാണ്.
എന്നാൽ, രാജ്ഭവനാണു താൻ റോഡരികിൽ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്. നിലമേലിൽ തന്റെ കാറിനുനേരേ ആക്രമണം ഉണ്ടായിരുന്നു. അതിനു ശേഷമാണ് പുറത്തിറങ്ങിയത്. താൻ കാറിൽനിന്നിറങ്ങിയ ശേഷമാണു തിരുവനന്തപുരത്ത് പോലീസ് നടപടിയെടുത്തത്. നിലമേലിലും അതാണു സംഭവിച്ചത്.
മുഖ്യമന്ത്രിയായിരുന്നെങ്കിൽ പോലീസ് ഇങ്ങനെ ചെയ്യുമായിരുന്നോയെന്നു ചോദിച്ച ഗവർണർ, ചിലർക്ക് അധികാരം കൈയിൽ വരുന്പോൾ അവരാണ് എല്ലാമെന്നു കരുതുകയാണെന്നും ഗവർണർ പറഞ്ഞു