അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ നിർമ്മിച്ച ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിർ (ബി.എ.പി.എസ്) വസന്ത പഞ്ചമിയിലെ ശുഭദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത് ഭക്തർക്ക് സമർപ്പിച്ചു.ഇന്നലെ പുലർച്ചെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങി. ഏഴ് ആരാധന മൂർത്തികളെ വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ പൂജാരിമാർ അഭിഷേക ചടങ്ങുകൾ നടത്തി. വൈകിട്ട് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ബാപ്‌സ് പ്രതിനിധി ഈശ്വർചരൺദാസ് സ്വാമി സ്വാഗതം ചെയ്‌തു. പ്രധാനമന്ത്രി മോദി ക്ഷേത്രത്തിൽ പ്രാർത്ഥനനടത്തി ആരതി ഉഴിഞ്ഞു. മോദിയെയും യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും ചടങ്ങിൽ ആദരിച്ചു.ക്ഷേത്രം സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അത് യാഥാർത്ഥ്യമാക്കിയതിന് നഹ്യാനെ നന്ദി അറിയിച്ചു. ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.ക്ഷേത്രസമുച്ചയം 27 ഏക്കറിൽമൂന്ന് നദികളുടെ സംഗമസ്ഥാനമായ 27 ഏക്കർ സ്ഥലത്താണ് ഹിന്ദു ശിലാക്ഷേത്രം. ഇന്ത്യയുടെയും യു.എ.ഇയുടെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ശില്പചാതുര്യത്തിലാണ് നിർമ്മിതി. ഓരോ എമിറേറ്റ് നെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റൻ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം. ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകൾ കൊത്തിയ കല്ലുകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. കായിക കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാല എന്നിവയും ക്ഷേത്രത്തോട് അനുബന്ധിച്ചുണ്ട്. ബുർജ് ഖലീഫ, ശൈഖ് സായിദ് മോസ്ക് ഉൾപ്പെടെയുള്ള യു.എ.ഇയിലെ പ്രമുഖ നിർമ്മിതികളുടെ രൂപങ്ങളും വെണ്ണക്കല്ലിൽ കൊത്തിയിട്ടുണ്ട്. 2018ലാണ് ക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത്.