കരുവാരകുണ്ട്: അട്ടപ്പാടി വനമേഖലയിൽ മ്ലാവിനെ വേട്ടയാടി മാംസം പാകംചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ. കരുവാരകുണ്ട് തരിശിലെ സ്രാമ്പിക്കൽ ഗഫൂർ (63), തെക്കത്ത് നാസർ (53) എന്നിവരെയാണ് കരുവാരകുണ്ട് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി. സജീവൻ അറസ്റ്റ് ചെയ്തത്. മാർച്ച് നാലിനാണ് സംഭവം. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവരുടെ തരിശിലെ വീടുകളിൽ തിരച്ചിൽ നടത്തി.പാകം ചെയ്തതും അല്ലാത്തതുമായ 20 കിലോയോളം മാംസം കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ വൈകാതെ പിടിയിലാകുമെന്ന് വനപാലകർ അറിയിച്ചു. പ്രതികളെ ഫോറസ്റ്റ് കോടതി റിമാൻഡ് ചെയ്തു. സീനിയർ ഫോറസ്റ്റ് ഓഫിസർ എസ്. മനോജ്, ബീറ്റ് ഓഫിസർമാരായ വിപിൻ രാജ്, വിബീഷ്, അഭിലാഷ്, സജീവൻ, സനിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.