തിരുവനന്തപുരം : സംസ്ഥാനത്തു വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ  അധ്യക്ഷതയിൽ യോഗം ചേർന്നു.

രാവിലെ 11 മണി മുതൽ 3  മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.  ഉഷ്ണ  തരംഗം  റിപ്പോർട്ട്  ചെയ്തിട്ടുള്ളതും  ജല ദൗർലഭ്യം  അനുഭവപ്പെടുന്നതുമായ ക്ഷീര കർഷക മേഖലകളിൽ  ജില്ലാ ഓഫീസർമാർ  കളക്ടർമാരുമായി  നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികൾക്ക്  ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

കടുത്ത വേനലിനെ  പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള  ജാഗ്രതാ നിർദ്ദേശങ്ങൾ  കർഷകർ  പാലിക്കണം. തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ  സഹകരമാവും. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്‌ളർ / നനച്ച ചാക്കിടുന്നത് ഉത്തമമാണ്. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ മുതൽ വൈകിട്ട് നാലുവരെ പൊള്ളുന്ന വെയിലിൽ തുറസ്സായ മേയാൻ വിടുന്നത് ഒഴിവാക്കുക. 11 മണിക്ക് മുൻപും 4  മണിക്ക് ശേഷവും മാത്രം പശുക്കളെ മേയാൻ വിടുക. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം) ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.

മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക. ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കുക. കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ  ഉമിനീർ നഷ്ടപ്പെടുന്നതിനാൽ    ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ആയതിനാൽ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം.

വേനൽ ചൂട്  മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ചൂടുകാലത്തു  ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്,പേൻ , ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ   അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്,ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ആയതിനാൽ ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.

ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ആയതു നിയന്ത്രിക്കുന്നതിന് കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടുമായ് കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മണി മുതൽ വൈകീട്ട് 4  മണി വരെയുള്ള ചൂട് കൂടിയ  സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കണം.

തളർച്ച ,ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരിക , വായ തുറന്ന ശ്വസനം , പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ  വിദഗ്ദ്ധ ചികിത്സ തേടണം. ഇവ സൂര്യാഘാത ലക്ഷണങ്ങളാണ്. സൂര്യാഘാതമേറ്റാൽ തണുത്ത വെള്ളം തുണിയിൽ മുക്കി   ശരീരം നന്നായി തുടയ്ക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകണം.

മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസർമാരും ക്ഷീരവികസന വകുപ്പിലെ ജില്ലാതല ഓഫീസർമാരും വിവിധ ജില്ലകളിലെ സാഹചര്യം വിശദീകരിച്ചു.  മൃഗസംരക്ഷണ- ക്ഷീര വികസന  വകുപ്പ് ഡയറക്ടർ  ആസിഫ് കെ  യൂസഫ് ഐഎഎസ്  വകുപ്പ്  തലത്തിൽ സ്വീകരിക്കേണ്ട  നടപടികളെ കുറിച്ച്  വിശദമായി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here