തൃശൂർ : ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തുകൊണ്ട് തൃശൂർ മൂന്നാം അഡിഷണൽ ജില്ലാ കോടതി ഉത്തരവായി. ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്‌തി ചെയ്‌ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്‌ടർ ബോധിപ്പിച്ച ഹർജി ജഡ്‌ജ് ടി കെ മിനിമോൾ അനുവദിക്കുകയായിരുന്നു.ഹൈറിച്ചിന്റെയും, ഡയറക്‌ടർമാരുടെയും ഭൂസ്വത്തുകളും വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളുമാണ് ജപ്‌തി ചെയ്‌തത്. 11 വാഹനങ്ങൾ, അഞ്ചുവില്ലേജുകളിലായി സ്ഥിതിചെയ്യുന്ന ഭൂമി, 67 ബാങ്ക് അക്കൗണ്ടുകളിലായുള്ള 210 കോടിയിലധികം വരുന്ന സ്വത്തുക്കൾ എന്നിവയാണുള്ളത്. ഈ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കും. കലക്‌ടറുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ബഡ്‌സ് ആക്‌ട് അനുസരിച്ച് പ്രതികളുടെ സ്വത്ത് ജപ്‌തി ചെയ്‌ത നടപടി സ്ഥിരപ്പെടുത്തിയത്. കേസിൽ കലക്‌ടർക്കു വേണ്ടി പബ്ലിക് പ്രോസിക്യുട്ടർ കെ എൻ സിനിമോൾ ഹാജരായി. ജപ്‌തി വിടുതൽ ചെയ്യണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി.