തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയെ വീണ്ടും കഠിനതടവിന് ശിക്ഷിച്ച് പോക്സോ കോടതി. വീരണകാവ് അരുവിക്കുഴി മൂരിക്കറ കൃപാലയത്തിൽ സന്ധ്യയെ ആണ് (31) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷ വിധിച്ചത്. മൂന്ന് പോക്സോ കേസുകളിലാണ് നിലവിൽ സന്ധ്യ ശിക്ഷ അനുഭവിക്കുന്നത്.വിവിധ വകുപ്പുകളിലായി ഒൻപതര വർഷം കഠിനതടവും 40000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഏഴുമാസം അധിക കഠിനതടവു കൂടി അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.
.2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ അവധി സമയത്ത് ബന്ധു വീട്ടിലെത്തിയ പെണ്‍കുട്ടിയെയാണ് സന്ധ്യ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടിലെത്തി പെണ്‍കുട്ടിയെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് കുളിക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ എടുക്കുകയും കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മാല വാങ്ങുകയും ചെയ്തു. മറ്റൊരു ദിവസം സ്‌കൂളിന്റെ മുന്നില്‍ നിന്ന് സുഹൃത്തിനൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി അരുവിക്കുഴിയിലെ വീട്ടിലെത്തിച്ചു. ശേഷം മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. കേസിലെ രണ്ടാം പ്രതി വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു കേസിലും കാട്ടാക്കട പോക്‌സോ കോടതി സന്ധ്യയെ ശിക്ഷിച്ചിരുന്നു. ആലപ്പുഴ ജില്ലാ കോടതിയും മറ്റൊരു കേസില്‍ സന്ധ്യയെ ശിക്ഷിച്ചിരുന്നു. ഈ കേസുകളിലും സന്ധ്യ ശിക്ഷ അനുഭവിച്ചു വരുകയാണ്.