ആറ്റിങ്ങൽ : ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ 72കാരന് 20 വർഷം കഠിന തടവും നാലുലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ആറ്റിങ്ങൽ ഫാസ്റ്റ് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ ആണ് സി.ആർ പ്രതിക്ക് ശിക്ഷ വിധിച്ചത്.2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനെത്തി കൂടെ താമസിച്ചുവന്ന ദിവസമാണ് പ്രതി ചെറുമകളെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്.
ബലാത്സംഗം, പോക്സോ നിയമപ്രകാരമുള്ള കഠിനതരമായ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടു. പിഴ തുകയിൽ മൂന്നര ലക്ഷം രൂപ അതിജീവിതക്ക് നൽകണമെന്നും ഉത്തരവുണ്ട്.പിഴ കെട്ടിവെക്കാത്ത സാഹചര്യത്തിൽ പ്രതി എട്ട് മാസം കഠിനതടവ് അധികമായി അനുഭവിക്കണം. ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ ഇളവ് ഉണ്ടാകുമെന്നും ഉത്തരവുണ്ട്. ലീഗൽ സർവീസ് അതോറിറ്റി മുഖേന അതിജീവിതക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി നിർദേശിച്ചു.
പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ആധാരമാക്കുകയും ചെയ്തു. മംഗലാപുരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന എച്ച്.എൽ. സജീഷാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹ്സിൻ ഹാജരായി.