തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 26 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിച്ചു. 4,70,750 രൂപ പിഴ ഈടാക്കിയെന്നും പൊലീസ് അറിയിച്ചു.വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെത്തുടർന്നാണ് നടപടി. 32 ഇരുചക്രവാഹനങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. കോടതി നടപടികൾ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.

വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ ഓടിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വിവിധ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം എ ഡി ജി പി എം ആർ അജിത് കുമാർ, ഗതാഗത കമ്മീഷണറും എ ഡി ജി പിയുമായ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിലെയും മോട്ടോർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here