കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് അതിജീവിതയിൽ നിന്ന് മൊഴിയെടുക്കും.
ഉച്ചയ്ക്ക് ശേഷമായിരിക്കും മൊഴിയെടുക്കുക.അതിജീവിതയെ ആദ്യം പരിശോധിച്ചതും മൊഴിരേഖപ്പെടുത്തിയതും ഡോ. പ്രീതിയായിരുന്നു. താൻ പറഞ്ഞ കാര്യങ്ങളല്ല ഡോക്ടർ എഴുതിയെടുത്തതെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്നുമായിരുന്നു അതിജീവിതയുടെ പരാതി.ഇക്കാര്യത്തിൽ ആദ്യം അന്വേഷണം നടത്തിയ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ അതിജീവിതയുടെ ആരോപണങ്ങള്‍ തള്ളിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇതിന്മേൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല റേഞ്ച് ഐജിക്ക് സമർപ്പിച്ച പരാതിയിലാണ് പുതിയ ഉദ്യോഗസ്ഥന് പുനരന്വേഷണ ചുമതല നൽകിയത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.