മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മകളുടെ മുന്നിൽ യുവതിയെ കുത്തിക്കൊന്നു. മുളവൂർ നിരപ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കന്ന പുന്നമറ്റം കോട്ടക്കുടി താഴത്തുകുടി സിംന ഷക്കീറാണ് (37) കൊല്ലപ്പെട്ടത്. ബൈക്കിൽ രക്ഷപ്പെട്ട പുന്നമറ്റം തോപ്പിൽ ഷാഹുൽ അലിയെ (33) പൊലീസ് പിടികൂടി.സിംനയുടെ സുഹൃത്തും അയൽവാസിയുമായിരുന്നു ഇയാൾ.ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവ് ഹസന് ഭക്ഷണവുമായി മകളോടൊപ്പം എത്തിയതായിരുന്നു സിംന. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ കെട്ടിടത്തിലെ 11-ാം വാർഡിൽ പ്രസവമുറിയുടെ മുന്നിലാണ് സംഭവം. ഇവിടെ കാത്തുനിൽക്കുകയായിരുന്ന ഷാഹുൽ, സിംനയെ തടഞ്ഞുനിറുത്തി സംസാരിക്കുന്നതിനിടെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.കഴുത്തിൽ ആഴത്തിൽ കുത്തേറ്റു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി തുരുതുരെ കുത്തിവീഴ്‌ത്തി. മുതുകിൽ കത്തി കുത്തിയിറക്കിയ അവസ്ഥയിലായിരുന്നു. ആശുപത്രി ജീവനക്കാരും മറ്റും ചേർന്ന് കാഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. കഴുത്തിലെ മുറിവാണ് മാരകമായത്.
പിടിവലിക്കിടെ കത്തികൊണ്ട് ഷാഹുലിന്റെ രണ്ട് കൈകൾക്കും സാരമായ മുറിവേറ്റു. രക്തമൊലിപ്പിച്ച് ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. മുറിവ് സാരമുള്ളതാകയാൽ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മൂവാറ്റുപുഴ മാർക്കറ്റിലെ കടയിലെ ജീവനക്കാരനാണ് ഷാഹുൽ. സിംന മൂവാറ്റുപുഴയിലെ കർട്ടൻ കടയിലെ സെയിൽസ് ഗേളാണ്. ഇരുവരും ദീർഘനാളായി അടുപ്പത്തിലായിരുന്നെന്നാണ് സൂചന. രണ്ടു പേരും വിവാഹിതരാണ്, സിംനയ്ക്ക് രണ്ടു കുട്ടികളുണ്ട്. ഷാഹുലിന് ഒരു മകളും .മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വിട്ടുനൽകും. പെരുമറ്റം ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും.മൂവാറ്റുപുഴ ഡിവൈ.എസ്.പി. എ.ജെ.തോമസ്, ഇൻസ്പെക്ടർ ബി.കെ.അരുൺ, എസ്.ഐമാരായ ശാന്തി കെ.ബാബു, വിഷ്ണുരാജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.