തൃശൂർ: പൂരത്തിനിടെ തെക്കേ ഗോപുരനടയിൽ കുടമാറ്റക്കാഴ്ചകൾ മറയ്‌ക്കുന്ന രീതിയിൽ വി.ഐ.പി ഗാലറിയോ പവലിയനോ നിർമ്മിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം. തൃശൂർ സ്വദേശി കെ. നാരായണൻകുട്ടിയുടെ പരാതിയിൽ ദേവസ്വം ഓംബുഡ്സ്മാൻ സമർപ്പിച്ച റിപ്പോർട്ട് ആധാരമാക്കി എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും ഹരിശങ്കർ വി. മേനോനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഈ ഗാലറി ഭക്തർക്ക് കുടമാറ്റം സുഗമമായി കാണുന്നതിന് തടസമാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ജില്ലാ ഭരണകൂടമാണ് ഗാലറി നിർമ്മിക്കുന്നതെന്നും തങ്ങൾക്ക് പങ്കില്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡും കോടതിയിൽ ബോധിപ്പിച്ചു.