തൊടുപുഴ: ജില്ലയിൽ അർബുദ രോഗ ബാധിതയുടെ എണ്ണം കണ്ടെത്താൻ ക്യാൻസർ രജിസ്ട്രി ഒരുങ്ങുന്നു. ജനസംഖ്യാധിഷ്ഠിത അർബുദ രോഗികളുടെ എണ്ണം, വ്യാപനത്തോത്, ഇനങ്ങൾ, കാരണം എന്നിവ മനസിലാക്കുകയും ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യം.
കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഇടുക്കി ജില്ല പഞ്ചായത്ത്, സ്വകാര്യ ആശുപത്രികൾ, ആരോഗ്യ വകുപ്പ് ,എൻ.എച്ച്.എം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ജില്ല നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അർബുദ ചികിത്സ. ചികിത്സ സൗകര്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.രോഗം നേരത്തേ കണ്ടെത്താനുള്ള സൗകര്യങ്ങളും അപര്യാപ്തമാണ്. രോഗം സ്ഥിരീകരിച്ച് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്ന നിരവധി പേര് ജില്ലയിലുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. പലരും രോഗം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ചിലരാവട്ടെ രോഗം മനസിലാകാത്തവരാണ്. പല കുടുംബങ്ങളും രോഗവിവരം മറച്ചു വെക്കുന്ന സാഹചര്യവുമുണ്ട്.കഴിഞ്ഞ ദിവസം രജിസ്ട്രിയുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഷീബ ജോർജിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ.പി ജി ബാലഗോപാൽ, ആർ.എം.ഒ. ഡോ പോൾ ജോർജ് , ഡെപ്യൂട്ടി കലക്ടർ അരുൺ നായർ, ബിൻസിയ, അലൻ ജോസ്, സ്വകാര്യ ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.