മലപ്പുറം: 2024ലെ ഹജ്ജിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം അവസാനിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 24,733 ഓൺലൈൻ രജിസ്ട്രേഷൻ ലഭിച്ചു. ഇതിൽ 1266 പേർ 70 വയസ്സ് വിഭാഗത്തിലും, 3585 പേർ ലേഡീസ് വിത്തൗട്ട് മഹ്റം (പുരുഷ മഹ്റം ഇല്ലാത്ത) വിഭാഗത്തിലും, 19,882 പേർ ജനറൽ വിഭാഗത്തിലുമാണ് രജിസ്റ്റർ ചെയ്തത്. ഇത് ഓൺലൈൻ രജിസ്ട്രേഷൻ മാത്രമാണ്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടത്തിയ ശേഷമേ അന്തിമ കണക്ക് ലഭ്യമാവൂ. ലഭിച്ച അപേക്ഷകളിൽ 23,111 പേർക്ക് അവരുടെ രജിസ്ട്രേഡ് കവർ നമ്പറുകൾ നൽകിക്കഴിഞ്ഞു. കവർ നമ്പർ മുഖ്യ അപേക്ഷകന് എസ്.എം.എസായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും പരിശോധിക്കാം.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലഭിച്ച 1500ഓളം അപേക്ഷകൾക്കുകൂടിയാണ് സൂക്ഷ്മ പരിശോധന നടത്തി ഇനി കവർ നമ്പറുകൾ നൽകാനുള്ളത്. ഇത് ജനുവരി 18ന് പൂർത്തിയാകും.
ഓൺലൈൻ അപേക്ഷ പൂർണമായി സബ്മിറ്റ് ചെയ്തിട്ടും കവർ നമ്പർ ലഭിക്കാത്തവർ അപേക്ഷ ഫോറം, യൂസർ ഐ.ഡി എന്നിവ സഹിതം ജനുവരി 19ന് വൈകീട്ട് അഞ്ചിനകം ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണം.