ചേർത്തല: പന്ത്രണ്ട് വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിന് തടവും പിഴയും. തുറവുർ സ്വദേശി ആഞ്ഞിലിക്കാപ്പള്ളി കോളനിയിൽ സാരംഗി (27) നെയാണ് കോടതി ശിക്ഷിച്ചത്. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.
പ്രതിക്ക് 23 വർഷം തടവും 1.15 ലക്ഷം പിഴയും കോടതി വിധിച്ചു. 2021 ജനുവരിയിലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. വീടിന് സമീപം നിന്ന പെണ്‍കുട്ടിയെ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിനായി പശ തരാമെന്ന് പറഞ്ഞ് പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് ലൈംഗികാതിക്രമം കാണിച്ചെന്നാണ് ഇയാൾക്കെതിരേയുള്ള കേസ്.കുത്തിയതോട് പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ടിൽ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയിരുന്നു. ഈ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് കോടതി തടവും പിഴയും വിധിച്ചത്