കട്ടപ്പന: പോസ്റ്റ് ഓഫീസുകാരുടെ ഗുരുതര അനാസ്ഥ മൂലം ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായെന്ന് പരാതി. കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണ് പരാതിക്കാരൻ. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളയാംകുടി പോസ്റ്റ് ഓഫീസിനു മുന്നില്‍ ഭിക്ഷ യാചിച്ച് സമരം നടത്തി യുവാവ്.
സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നാണു ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18നു കത്ത് പോസ്റ്റ് ഓഫിസിൽ എത്തിയത്. 23ന് ആയിരുന്നു ഇന്റർവ്യൂ. എന്നാൽ, 10 ദിവസത്തിനുശേഷം 28ന് ആണു കത്ത് തനിക്കു ലഭിച്ചതെന്നു ലിന്റോ പറയുന്നു. മറ്റൊരാൾക്കു സ്‌കൂളിൽ നിയമനവും ലഭിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി, കളക്‌ടർ. തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ലിന്റോ സമരത്തിനിറങ്ങിയത്. എന്നാൽ, ലിന്റോയുടെ മൊബൈൽ നമ്പർ ലഭിക്കാത്തതിനാലാണ് കത്ത് കൈമാറാൻ വൈകിയതെന്നാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിച്ച മറുപടി. പ്രതിഷേധമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇവർ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് നിയമനടപടിയുമായി മുന്നോട്ട് പോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാമെന്ന് പൊലീസ് പറഞ്ഞതോടെയാണ് ലിന്റോ ഇന്നലെ സമരം അവസാനിപ്പിച്ചത്.