അടൂര്‍: രോഗികളുടെ തിരക്കിന് അനുസൃതമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജനറല്‍ ആശുപത്രിയായ ഇവിടെ സ്പെഷാലിറ്റി ആശുപത്രി വിഭാഗത്തിനുള്ള ജീവനക്കാരുടെ തസ്തികയാണുള്ളത്. ജില്ലയിലെ ഏറ്റവും തിരക്കുള്ള ആശുപത്രിയാണ്. 200 രോഗികളെ കിടത്തിച്ചികിത്സിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രി കൂടിയാണ്. ഒരു മാസം 100 പ്രസവത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ നടക്കുന്നുണ്ട്. ദിനംപ്രതി 2000 ഒ.പിയാണ് ഇവിടെയുള്ളത്. മഴക്കാലമാകുന്നതോടെ പനി ഉൾപ്പെടെയുള്ള രോഗങ്ങള്‍ വരുമ്പോള്‍ ഒ.പി ഇതിലും കൂടാനാണ് സാധ്യത. അടൂരില്‍ നിന്നുള്ളവരും ആലപ്പുഴ ജില്ലയുടെ ഭാഗമായ ആദിക്കാട്ടുകുളങ്ങര, പയ്യനല്ലൂര്‍, കൊല്ലം ജില്ലയുടെ ഭാഗമായ ആനയടി, ഏഴാംമൈല്‍, കുളക്കട ഭാഗത്ത് നിന്നുള്ളവര്‍ ഈ ആശുപത്രിയിലാണ് എത്തുന്നത്.രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുളക്കടപ്പാലം യാഥാർഥ്യമായതോടെ ഇതുവഴി കെ. എസ്.ആര്.ടി.സി സര്‍വിസും ആരംഭിച്ചു. അതിനാല്‍ താഴത്ത് കുളക്കട ഭാഗ ത്തുള്ളവര്‍ കൂടുതലായും ഈ ആശുപത്രിയില്‍ എത്തുന്നുണ്ട്. അടൂര്‍ പൊലീസ് ക്വാമ്പില്നിന്നുള്ള ട്രെയിനികളും ഇവിടെയാണ് പരിശോധനക്ക് എത്തുന്നത്. ഇവിടെ 26 ഡോക്ടര്‍മാരും 35 സ്റ്റാഫ് നഴ്സും 15 ഹെഡ് നഴ്സുമാണിവിടെയുള്ളത്. 21 നഴ്സിങ് അസിസ്റ്റന്റുമാരുണ്ട്. തിരക്കുമൂലം നിലവിലുള്ള ജീവനക്കാര്‍ക്ക് ജോലിഭാരം ഏറുകയാണ്.