സുല്‍ത്താന്‍ ബത്തേരി: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. വനംമന്ത്രിയെ മാറ്റണമെന്നും മുഖ്യമന്ത്രി വയനാട്ടില്‍ നേരിട്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ചത്. വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരേ കടുത്തരീതിയിലാണ് യു.ഡി.എഫ്. പ്രതിനിധികള്‍ പ്രതികരിച്ചത്.വയനാട്ടില്‍ ഇനി വേണ്ടത് ചര്‍ച്ചകളല്ലെന്നും നടപടികളാണ് വേണ്ടതെന്നും യോഗം ബഹിഷ്‌കരിച്ച ശേഷം ടി.സിദ്ദീഖ് എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച നടത്തി കബളിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ തുടരുന്നത്. ഈ മന്ത്രിയെ ഇരുത്തി ഇനി വയനാടിന്റെ കാര്യം ചര്‍ച്ചചെയ്യാന്‍ തങ്ങളില്ല. മുഖ്യമന്ത്രി നേരിട്ടുവരണം. വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നത്തിലടക്കം തീരുമാനമെടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വയനാട്ടിലെ സാധാരണക്കാര്‍ക്ക് ഇവിടെ ജീവിക്കണം. ഇവിടുത്തെ ജനങ്ങളെ ഈയാംപാറ്റകളെ പോലെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ്. ഇതില്‍ ഒന്നാമത്തെ ഉത്തരവാദി സര്‍ക്കാരാണ്. ആ സര്‍ക്കാരിന്റെ നാഥനായ മുഖ്യമന്ത്രി ഇവിടെ നേരിട്ടുവരണം. എ.കെ.ശശീന്ദ്രനെ വനംമന്ത്രി സ്ഥാനത്തുനിന്നും ജില്ലയുടെ ചുമതലയില്‍നിന്നും നീക്കണം. ജനവികാരം കണക്കിലെടുത്താണ് ഈ ബഹിഷ്‌കരണമെന്നും ടി. സിദ്ദീഖ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here