കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശെെലജയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിന്റെ വക്കീൽ നോട്ടീസ്. അശ്ലീല ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചെന്ന ആരോപണം ശെെലജ പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.താനും പാർട്ടി പ്രവർത്തകരും ചേർന്ന് എതിർ സ്ഥാനാർത്ഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് കെ കെ ശെെലജ ആരോപിച്ചത്. ഈ പ്രസ്‌താവന തനിക്കും കുടുംബത്തിനുമെതിരെയുള്ള സെെബർ അധിക്ഷേപങ്ങൾക്ക് വഴിവച്ചു. തന്റെ പ്രായമായ അമ്മയെപ്പോലും സിപിഎം അണികൾ സെെബറിടങ്ങളിൽ ആക്രമിച്ചുവെന്ന് ഷാഫി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വടകരയിൽ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ആരോപണ – പ്രത്യാരോപണങ്ങളാണ് നടക്കുന്നത്.അശ്ലീല വീഡിയോയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് 20ന് നടത്തിയ വാർത്താസമ്മേളനത്തിൽ കെ കെ ശെെലജ പറഞ്ഞത് ശരിയല്ലെന്നും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കമുള്ള അശ്ലീല വീഡിയോ കുടുംബ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്ന് ശെെലജ മുൻപും പറഞ്ഞിട്ടുണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടി. ഇപ്പോൾ അത്തരം ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് പറയുന്നത് തന്നെ മോശക്കാരനാക്കാനും തിരഞ്ഞെടുപ്പിൽ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനുമാണെന്ന് ഷാഫി വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.