തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേസ് സിബിഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകൾ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സർവകലാശാലയും സിപിഎമ്മും പോലീസും ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചുകൊലയാളികളെ സംരക്ഷിക്കാനാണ് തുടക്കം മുതൽക്കെ ഡീനും പൊലീസും ശ്രമിച്ചത്. പ്രതിപക്ഷ വിദ്യാർഥി, യുവജന, മഹിളാ സംഘടനകളുടെ സമരവും തെരഞ്ഞെടുപ്പിന്റെ സമ്മർദവുമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എഫ്ഐ ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് കന്റോൺമെന്റ് ഹൗസിലെത്തി. കൊലയാളികളെ സർക്കാരും പോലീസും സിപിഎം നേതാക്കളും ചേർന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ട്. കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ സിദ്ധാർഥന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും സതീശൻ വ്യക്തമാക്കി