തിരുവനന്തപുരം :  ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ കോഴ്‌സുകൾ സംസ്ഥാനത്തെ വിവിധ കാമ്പസ്സുകളിൽ ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷയും അതേസമയം ആശങ്കയും നൽകുന്നതാണ് ഈ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.

വൈകിയാണെങ്കിലും നാലുവർഷ ബിരുദ കോഴ്സുകൾ കേരളത്തിൽ ആരംഭിക്കുമ്പോൾ പ്രതീക്ഷകൾ അനവധിയാണ്. ആഗോളതലത്തിൽ ബിരുദ കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമാണെന്നത് വിദേശത്ത് പഠനത്തിന് പോകുന്ന മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരുന്നു. പുതിയ പഠനസംവിധാനം ഇതിനുപരിഹാരമാണ്. ഗവേഷണത്തിന് ഇന്ത്യയിൽ ബിരുദാനന്തര ബിരുദമാണ് മാനദണ്ഡം. നാലുവർഷ ഓണേഴ്‌സ് കോഴ്‌സുകൾ കഴിഞ്ഞവർക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം.

നൈപുണ്യ വികസനം, തൊഴിൽ ക്ഷമത വർധന, മൾട്ടി ഡിസ്‌സിപ്ലിനറി വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കൽ കൂടിയാണ് ലക്ഷ്യം. ഇന്ത്യയിലെ അമ്പത് ശതമാനം ബിരുദധാരികൾക്കും ജോലി ചെയ്യാനാവശ്യമായ നൈപുണ്യമില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പലകാരണങ്ങൾ മൂലം കോഴ്സ് പൂർത്തിയാക്കാത്തവർക്ക് എപ്പോൾ വേണമെങ്കിലും ബിരുദം നേടാനുള്ള അവസരം ലഭിക്കുന്ന മൾട്ടിപ്പിൾ എൻട്രി-എക്സിറ്റ് സംവിധാനമുണ്ട്. ഓരോ വർഷം കോഴ്സ് പൂർത്തിയാകുമ്പോഴും വിവിധ സെർട്ടിഫിക്കേഷനുകളാണ് ലഭിക്കുക.

ഒരു സർവകലാശാലയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരവും ഉണ്ട്. നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാൻ സർവകലാശാലകളിൽ അടിസ്ഥാനസൗകര്യ വികസനം ഉടൻ നടപ്പാക്കണം. ക്യാമ്പസുകൾ വിദ്യാർത്ഥി സൗഹൃദമാകുകയും അധ്യാപകർ സജ്ജരാവുകയും ചെയ്താൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ ഉയരങ്ങളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here