തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ‘ഓപ്പറേഷന്‍ സുതാര്യത’ എന്ന പേരിലാണ് തെരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളില്‍ പരിശോധന. ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.വില്ലേജ് ഓഫീസുകളില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിനൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍. പല വില്ലേജ് ഓഫീസുകളിലും അപേക്ഷകള്‍ അണ്ടര്‍ റീ വെരിഫിക്കേഷന്‍/ അണ്ടര്‍ എക്‌സ്ട്രാ വെരിഫിക്കേഷന്‍/ റിട്ടേണ്‍ഡ് എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കാതെ മാറ്റിവയ്‌ക്കുന്നതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന. തിരുവനന്തപുരം ജില്ലയില്‍ 13 വില്ലേജ് ഓഫീസുകളിലാണ് പരിശോധന. കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ആറു വീതവും പത്തനംതിട്ടയില്‍ അഞ്ച് വില്ലേജ് ഓഫീസുകളിലും പരിശോധന നടന്നു. ആലപ്പുഴ, വയനാട് ജില്ലകളില്‍ നാല് വീതവും കാസര്‍ഗോഡ് മൂന്ന് വില്ലേജ് ഓഫീസുകളിലായാണ് ഒരേ സമയം മിന്നല്‍ പരിശോധന കോട്ടയം ജില്ലയിലെ ഏഴ് വില്ലേജുകളിൽ പകൽ 11 മുതൽ പരിശോധന നടന്നത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. പെരുമ്പായിക്കാട്, പനച്ചിക്കാട്, ഏരുമേലി സൗത്ത്, അയർക്കുന്നം വടയാർ, ബ്രഹ്മമംഗലം, കുറിച്ചി പഞ്ചായത്തുകളിലായിരുന്നു പരിശോധന പെരുമ്പായിക്കാട് വില്ലേജ് ഓഫീസിലെ വില്ലേജ് അസ്സിസ്റ്റന്റ് ആർഒആർ, ലൊക്കേഷൻ സെക്ച്ച്, സൈറ്റ് പ്ലാൻ കൈവശാനുഭവ സർട്ടിഫിക്കറ്റ് എന്നിവ തയ്യാറാക്കി നൽകുന്നതിൽ അപേക്ഷകരിൽനിന്ന് കൈക്കൂലി വാങ്ങുന്നതായി അപേക്ഷകർ പറഞ്ഞു. ഇയാളുടെ കൈവശം മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമുള്ള അപേക്ഷകൾ ഉൾപ്പെടെ 38 അപേക്ഷകളിൽ നടപടി സ്വീകരിക്കാതെ വച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അപേക്ഷകനിൽനിന്ന് ഗൂഗിൽ പേവഴി 500 രൂപ കൈക്കൂലി വാങ്ങിയത്. നേരിട്ട് 500 രൂപ വാങ്ങിയതായും മറ്റും തെളിവ് ലഭിച്ചു. വില്ലേജിൽ ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ 25 എണ്ണം പെൻഡിങ് ഉള്ളതായും ഇതിൽ എട്ട് അപേക്ഷകൾ ആറ് മാസത്തിൽ കൂടുതൽ പഴക്കമുള്ളതാണ്. ബ്രഹ്മമംഗലം വില്ലേജ്, കുറിച്ചി വില്ലേജ്, എരുമേലി തെക്ക് വില്ലേജ് എന്നിവിടങ്ങളിൽ പരാതികളാണ് കണ്ടെത്തിയത്. മിന്നൽ പരിശോധനയിൽ ഡിവൈഎസ്പിമാരായ വി ആർ രവികുമാർ, പി വി മനോജ് കുമാർ, സിഐമാരായ മഹേഷ് പിള്ള, ജി രമേശ്, കെ സുനുമോൻ, എസ് പ്രതീപ് എസ്ഐമാരായ സ്റ്റാൻലി തോമസ്, വി എം ജെയ്മോൻ, കെ സി പ്രസാദ്, പി എൻ പ്രദീപ്, ജോസഫ് ജോർജ്ജ് എന്നിവർ നേതൃത്വംനൽകി.