ചെറുതോണി: ലോവർ പെരിയാർ ഡാമിൽ ജലനിരപ്പ് താഴുന്നു. ഡാമിൽ നിന്നും മണലും ചെളിയും നീക്കം ചെയ്യാത്തതിനാൽ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോവർപെരിയാർ പദ്ധതിയുടെ ഭാഗമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് പാമ്പളയിലാണ്. 31 മീറ്റർ ഉയരമുള്ള ഡാമിന്റെ സംഭരണശേഷി ഏഴ് ടി.എം.സിയാണ് മണൽവന്നടിഞ്ഞ് ഡാമിന്റെ സംഭരണ ശേഷി 50 ശതമാനം കുറഞ്ഞു . ഇപ്പോൾ മണലിന്റെ അളവ് വൻതോതിൽ കൂടിയിട്ടുണ്ട്. മണലും ചെളിയും നീക്കം ചെയ്തില്ലങ്കിൽ അണക്കെട്ട് നാശത്തിലേക്കു നീങ്ങുമെന്ന് വൈദ്യുതി ബോർഡിന്റെ ഗവേഷണ വിഭാഗം ഒന്നിലധികം തവണ മുന്നറിയിപ്പുനൽകിയിരുന്നു.ഡാമിൽ നിന്ന് വ്യവസായികാടിസ്ഥാനത്തിൽ മണൽ മാറ്റാനുള്ള തീരുമാനം ചുവപ്പുനാടയിൽ കുരുങ്ങിയിട്ട് വർഷങ്ങളായി. അണക്കെട്ടിൽ നിന്ന് മണൽ വാരുന്നതുസംബന്ധിച്ച് പരിശോധനക്കായി അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഡാം സന്ദർശിച്ചിരുന്നു . ബോർഡിന് അധിക വരുമാനം നേടിക്കൊടുക്കുന്നതിന് പുറമെ വൈദ്യുതി മേഖലക്ക് ഇതു ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. മണലും ചെളിയും നീക്കം ചെയ്യുന്നതോടെ അണക്കെട്ടിന്റെ സംഭരണശേഷി വർധിക്കുന്നത് നേട്ടമാകുമെന്നായിരുന്നു കണക്കുകൂട്ടൽ . വൈദ്യുതി ബോർഡ് ഗവേഷണ വിഭാഗവും സെസും ഇതു സംബന്ധിച്ച് പഠനംനടത്തി സർക്കാരിന് റിപ്പോർട്ടും നൽകിയിരുന്നു . തുടർന്നു നടന്ന ചർച്ചയിൽ 100 കോടി രൂപയുടെ വരുമാനമാണ് വൈദ്യുതി ബോർഡ് ചൂണ്ടിക്കാട്ടി യിരുന്നത്.