തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ വാങ്ങാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇതിനായി ധനവകുപ്പിൽനിന്നും 3.54 ലക്ഷം രൂപ അനുവദിക്കണമെന്ന മന്ത്രിയുടെ നിർദേശം പരിഗണിച്ച് ധനവകുപ്പ് പണം അനുവദിച്ചു.
നിലവിലുള്ള സെർവറിന് പുറമെ പുതിയ സെർവർ വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സെർവർ തകരാറിനെ തുടർന്ന് മസ്റ്ററിംഗ് തടസപ്പെട്ടതിനെതിരേ പ്രതിപക്ഷവും ജനങ്ങളും സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
സാധാരണക്കാരായ ജനങ്ങൾ ജോലിക്ക് പോകാതെ റേഷൻ മസ്റ്ററിംഗ് നടത്താൻ അതിരാവിലെയോടെ റേഷൻകടകൾക്ക് മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കുക പതിവായിരുന്നു. മണിക്കൂറുകൾ കഴിയുന്പോഴാണ് സെർവർ തകരാർ കാരണം മസ്റ്ററിംഗ് നിർത്തിവച്ച വിവരം അധികൃതർ അറിയിക്കുന്നത്.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സർക്കാരിന് ദോഷം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് പ്രശ്നം പരിഹരിക്കാൻ ധനവകുപ്പ് പുതിയ സെർവർ സജ്ജമാക്കാൻ പണം അനുവവദിച്ചത്.