വടകര: തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിനുസമീപം യുവതിയെയും രണ്ടുമക്കളെയും വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്തലക്ഷ്മി (അഖില-24), മക്കളായ കശ്യപ് (ആറ്), വൈഭവ് (ആറുമാസം) എന്നിവരാണ് മരിച്ചത്. മക്കളെയുംകൊണ്ട് അഖില കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ആത്മഹത്യക്കുറിപ്പ് കിണറ്റിന്‍കരയില്‍നിന്ന് കണ്ടെടുത്തു.ഭര്‍ത്താവ് നിധീഷ് ശനിയാഴ്ച രാത്രി പാനൂരില്‍ പൂജയ്ക്കായി പോയതായിരുന്നു. ഞായറാഴ്ച രാവിലെ അഖിലയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഉച്ചയ്ക്ക് 12.30-ഓടെയാണ് നിധീഷ് വീട്ടിലെത്തിയത്. ഭാര്യയെയും മക്കളെയും കാണാത്തതിനെത്തുടര്‍ന്ന് കിണറില്‍ നോക്കിയപ്പോഴാണ് ഒരു കുട്ടിയെ കണ്ടത്. നിധീഷ് ഒച്ചവെച്ച് പരിസരവാസികളെ കൂട്ടി. തുടര്‍ന്ന് നാട്ടുകാര്‍ ഇറങ്ങി ഇളയകുട്ടി വൈഭവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് വടകരയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് അഖിലയെയും മൂത്തമകന്‍ കശ്യപിനെയും പുറത്തെടുത്തത്. കശ്യപിനെ അഖിലയുടെ ശരീരത്തോട് തുണികൊണ്ട് കൂട്ടിക്കെട്ടിയനിലയിലായിരുന്നു. നിധീഷിന്റെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ഇരുവരും അസുഖബാധിതരായതിനാല്‍ ഒന്നുമറിഞ്ഞിരുന്നില്ല.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിധീഷിനോട് ഇഷ്ടമാണെന്നും അടുത്തജന്മത്തില്‍ ഒന്നിച്ചുജീവിക്കാമെന്നും അച്ഛനെയും അമ്മയെയും നോക്കണമെന്നും കത്തിലുണ്ട്. ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ലെന്നും കത്തില്‍ പറയുന്നു.മൂന്നുപേരുടെയും മൃതദേഹം വടകര ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ സുധീര്‍കുമാറിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് നെന്മാറ അയിലൂര്‍ തേര്‍ഡ് സ്ട്രീറ്റിലെ പരേതനായ ശ്രീരാമ അയ്യരുടെയും സത്യവതിയുടെയും മകളാണ് അഖില. സഹോദരന്‍: സുന്ദരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

LEAVE A REPLY

Please enter your comment!
Please enter your name here