മഞ്ഞനിക്കര പെരുന്നാളിനായുള്ള വകുപ്പുകളുടെ ക്രമീകരണങ്ങള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. 92 ാമത് മഞ്ഞനിക്കര പെരുന്നാളിന്റെ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി നാല് മുതല്‍ പത്ത് വരെ നടക്കുന്ന പെരുന്നാളില്‍ 9, 10 തീയതികളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളത്. അത് കണക്കിലെടുത്ത് വേണ്ട കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആ ദിവസങ്ങളില്‍ നടത്തണം. പൊലീസിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കണം. മഫ്തി പൊലീസ്, വനിതാ പൊലീസ് തുടങ്ങിയവരെ ഏര്‍പ്പെടുത്തണം.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പരിഷത്ത് നഗറില്‍ സജ്ജമായിരിക്കണം. ആംബുലന്‍സ്, ഡോക്ടര്‍മാര്‍ , ബോധവത്ക്കരണസ്റ്റാള്‍ , ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തണം. പദയാത്രയ്ക്കായി റോഡിന്റെ ഇരുവശങ്ങളിലേയും കാടുകള്‍ വെട്ടിത്തെളിക്കണം. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്‌സൈസ് വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം. കെഎസ്ആര്‍ടിസി താത്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിപ്പിക്കുകയും ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടാക്കുകയും ചെയ്യണം. ആവശ്യത്തിന് കുടിവെള്ളം, വൈദ്യുതി എന്നിവ ഉണ്ടാകണം. ഓമല്ലൂര്‍ പഞ്ചായത്തിന്റെയും ചെന്നീര്‍ക്കര പഞ്ചായത്തിന്റേയും നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജനം നടത്തണമെന്നും തീര്‍ഥാടകരെത്തുന്ന പരമ്പുഴ കടവില്‍ ആവശ്യത്തിന് ആവശ്യത്തിന് വെളിച്ചവും ഇ-ടോയ്‌ലെറ്റ് സംവിധാനവും മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

മികച്ച രീതിയില്‍ പെരുന്നാള്‍ പൂര്‍ത്തിയാക്കണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. പെരുന്നാളിന്റെ ഏകോപനത്തിനായി അടൂര്‍ ആര്‍ഡിഒയ്ക്കും കോഴഞ്ചേരി തഹസില്‍ദാര്‍ക്കും കളക്ടര്‍ ചുമതല നല്‍കി.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പൊലീസ് മേധാവി വി അജിത്ത്, തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, മാടപ്പാട്ട് കോര്‍ എപ്പിസ്‌കോപ്പ ഫാ.ജേക്കബ് തോമസ്, ഫാ. ബെന്‍സി മാത്യു, കെ.ടി വര്‍ഗീസ് , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here