ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ ഡിയുടെ ഹർജി സുപ്രീം കോടതി തള്ളി. ഇ ഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ബംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചെന്ന കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തു. രാവിലെ 11 മുതൽ രാത്രി എട്ടുവരെ ചോദ്യം ചെയ്യൽ നീണ്ടു. ചോദ്യം ചെയ്യലിനെക്കുറിച്ച് ‘ഇ ഡിയോട് ചോദിക്കൂ” എന്നായിരുന്നു അന്ന് തിരിച്ചിറങ്ങിയ ശേഷം ബിനീഷിന്റെ പ്രതികരണം. ബിനീഷിന് പങ്കാളിത്തമുള്ള ചില കമ്പനികൾ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഓഹരിയായും നിക്ഷേപമായും ചില കമ്പനികൾക്ക് വിദേശത്തു നിന്നുൾപ്പെടെ പണം ലഭിച്ചത് നിയമം ലംഘിച്ചാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ അന്വേഷണം.