കൊച്ചി: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. പ്രധാനമന്ത്രി നേരിട്ടെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങളും വലിയ നിരതന്നെയുണ്ടാകുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഗുരുവായൂർ, തൃപ്രയാർ സന്ദർശനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ളത്.രാവിലെ 7.30ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടിലെത്തിയത്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങും മുമ്പ് രണ്ട് ഹെലികോപ്റ്ററുകൾ കവചമായി നിലയുറപ്പിച്ചിട്ടുണ്ടാവും. തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാർഗം ഗുരുവായൂരെത്തും. അവിടെ ദേവസ്വം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷം ക്ഷേത്ര ദർശനം നടത്തും. തുടർന്ന് 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തൊട്ടടുത്ത മൂന്ന് മണ്ഡപങ്ങളിലുമെത്തി നവ ദമ്പതികൾക്ക് ആശംസ അറിയിക്കും. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുന്ന മോദി 9.45 ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. പത്തുമണിക്ക് ഇവിടെയെത്തുന്ന പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂർ നഗരസഭയിലും കണ്ടാണിശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലായില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.