പാലാ: പാലാ രൂപതയുടെ സ്വ്പനപദ്ധതി അഞ്ചു വയസു പിന്നിടുമ്പോള്‍ ആയിരം കുടുംബങ്ങള്‍ക്കു വാസയോഗ്യമായ ഭവനം. രൂപതയിലെ 171 ഇടവകകളും സന്യസ്തഭവനങ്ങളും സംഘടനകളും സുമനസുകളും ഒരുമിച്ചപ്പോൾ കരഗതമായതു നിരവധി കുടുംബങ്ങളുടെ പ്രതീക്ഷ.
2018ല്‍ രൂപതയില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാലാ ഹോം പ്രോജക്ടാണ് സേവനമികവില്‍ അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നത്. 2018ലെ പാലാ രൂപത ബൈബിള്‍ കണ്വന്ഷന് വേളയിലാണ് മാര്‍ കല്ലറങ്ങാട്ട് പാലാ ഹോം പ്രോജക്ട് പ്രഖ്യാപിച്ചത്. അഞ്ചു വര്‍ഷക്കാലയളവില്‍ ആയിരം കുടുംബങ്ങള്‍ക്കു വാസയോഗ്യമായ ഭവനം സമ്മാനിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഹോം പ്രോജക്ടിന്റെ തിളക്കം.
350 ഭൂരഹിതര്‍ക്കു സ്ഥലം കണ്ടെത്തി വാസയോഗ്യമായ വീട് സമ്മാനിച്ചുവെന്നത് ആയിരമെന്ന കണക്കിനുമപ്പുറമുള്ള രൂപതയുടെ മാനുഷിക മുഖത്തിന്റെയും സേവനതത്പരതയുടെയും വ്യക്തമായ സാക്ഷ്യമാണ്. രൂപത അതിര്‍ത്തിയിലുള്ള നാനാജാതി മതസ്ഥര്‍ക്കാണ് പദ്ധതിയുടെ നേട്ടം ലഭിച്ചതെന്നതും പ്രത്യേകതയാണ്.
ആയിരാമത്തെ വീടിന്റെ ആശീര്‍വാദവും താക്കോല്‍ദാനവും മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന ഇടവകയില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. വീടിന്റെ താക്കോല്‍ മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന പള്ളിയിലെ കൈക്കാരന്മാര് ഏറ്റുവാങ്ങി. ആയിരാമതു വീടിന്റെ നിര്‍മാണം മുട്ടുചിറ ഇടവകയില്‍ നടത്തുന്ന ഭവനരഹിത പുനരധിവാസ പദ്ധതിയായ ബേസ് റൂഹായോടു ചേര്‍ന്നാണു പൂര്‍ത്തീകരിച്ചത്.
ബേസ് റൂഹാപദ്ധതിയില് പൂര്‍ത്തീകരിച്ച മറ്റു രണ്ടു വീടുകളുടെ ആശീര്‍വാദവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.പാലാ രൂപത വികാരി ജനറാളും ഹോം പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുമായ മോണ്‍. ജോസഫ് തടത്തില്‍, റൂഹാദക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഹോം പ്രോജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫൊറോന ഇടവക അസി. വികാരിമാരായ ഫാ. ജോര്‍ജ് കൊട്ടാരത്തില്‍, ഫാ. ജോസഫ് ചെങ്ങഴച്ചേരില്‍ എന്നിവര്‍ സഹകാര്‍മികരായി. മുട്ടുചിറ ഫൊറോന ഇടവക കൈക്കാരന്മാര്, യോഗപ്രതിനിധികള്‍, കുടുംബക്കൂട്ടായ്മ ഭാരവാഹികള്‍, ബേസ് റൂഹാ പദ്ധതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.