ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിൽ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം നടത്തുന്നതിനിടെ യുവാവിന് കടിയേറ്റു. കൊല്ലം പാരിപ്പള്ളി സ്വദേശി സുനിൽകുമാറിനാണ് കടിയേറ്റത്. ഇയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സെക്യൂരിറ്റി കാബിനടുത്ത് രാത്രിയിലാണ് പാമ്പിനെ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു. റോഡിൽ നിന്ന് ഇഴഞ്ഞു പോയ പാമ്പിനെ ഇയാൾ തിരികെ എടുത്തുകൊണ്ട് വരികയായിരുന്നു.
പാമ്പിനെ കളയാൻ സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും തോളിലിട്ട് അഭ്യാസപ്രകടനം നടത്തുകയായിരുന്നു. അരമണിക്കൂറോളം സുനിൽകുമാർ പാമ്പുമായി നിന്നു. തുടർന്നാണ് കടിയേൽക്കുന്നത്. പെട്ടെന്നു തന്നെ ഇയാൾ പാമ്പിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. കുഴഞ്ഞുവീണ സുനിൽകുമാറിനെ ജീവനക്കാർ ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇയാളെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.