തിരുവനന്തപുരം : സാമൂഹ്യനീതിവകുപ്പിനു കീഴിൽ  രൂപീകരിച്ച ‘ഓർമ്മത്തോണി’ പദ്ധതി ഫെബ്രുവരി 15ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ആ ബിന്ദു.  പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിലാണ് നടക്കുക. കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ഓർമ്മത്തോണി’ (ഡിമെൻഷ്യ സൗഹൃദ കേരളം) പദ്ധതിയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫെബ്രുവരി രണ്ടു മുതൽ ‘വയോമിത്രം’ പദ്ധതിയ്ക്ക് കീഴിലെ ഡോക്ടർമാർ, ജീവനക്കാർ, നഗര തദ്ദേശസ്ഥാപനങ്ങളിലെ ആശാവർക്കർമാർ എന്നിവർക്ക് ഡിമെന്‍ഷ്യ സംബന്ധിച്ച് പരിശീലനം നൽകും. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ സർവ്വകലാശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ ഉൾപ്പെട്ട സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പാണ് പരിശീലനങ്ങൾ നൽകുക. ഫെബ്രുവരി 15 നു ശേഷം ആശാപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ആരംഭിക്കും. 
 
പരിശീലനഭാഗമായി ഡിമെൻഷ്യ ബാധിതർക്കും കെയർടേക്കർമാർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകർക്കും ഡിമെൻഷ്യ പരിചരണത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ  സാമഗ്രികൾ തയ്യാറാക്കി നൽകും. ഡിമെൻഷ്യ സംബന്ധിച്ച അവബോധത്തിനും പരിശീലനത്തിനും സഹായകമായ പ്രചരണ ഉപാധികളും ഇതിനൊപ്പം തയ്യാറാക്കും. 

ഡിമെൻഷ്യയെ ആരോഗ്യപ്രശ്നം എന്നതിനൊപ്പം സാമൂഹ്യപ്രശ്നമായി കണ്ടുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ ഡിമെൻഷ്യ ബാധിതരെയും കണ്ടെത്തി അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ് ‘ഓർമ്മത്തോണി’ (‘ഡിമെൻഷ്യ സൗഹൃദ കേരളം’) പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് ഈ വർഷം തുടക്കം കുറിക്കുന്നത്.   ‘ഓർമ്മത്തോണി’യുടെ പ്രവർത്തനങ്ങൾക്കായി 92 ലക്ഷം രൂപയുടെ ഭരണാനുമതി  നൽകിക്കഴിഞ്ഞു. 

സംസ്ഥാനത്തെ 91 വയോമിത്രം യൂണിറ്റുകൾ കേന്ദ്രീകരിച്ച് സ്ക്രീനിങ്, ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മെമ്മറി ക്ലിനിക്കുകൾ, ആവശ്യമുള്ളവർക്ക് മരുന്ന് ലഭ്യമാക്കൽ തുടങ്ങിയ പരിപാടികളാണ് ഈ വർഷം തുടങ്ങുക. 2024 ഏപ്രിലോടെ സംസ്ഥാനമാകെ പദ്ധതി പ്രവർത്തനം ആരംഭിക്കും. ഡിമെൻഷ്യ രോഗികൾക്കായുള്ള  ഡേ-കെയർ സെന്റർ തുടങ്ങുന്നതിനുള്ള താല്പര്യം പ്രകടിപ്പിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും തൃശൂർ ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്തിനും ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകും. തിരുവനന്തപുരം  ജില്ലയിലെ വയോമിത്രം പ്രോജക്ടുകളിൽ എത്തുന്ന വയോജനങ്ങളുടെ ഡിമെൻഷ്യ സ്ക്രീനിംഗും പദ്ധതിയുടെ ഉദ്ഘാടനദിവസം നടക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here